ദില്ലി : ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ വിമാനത്തിനുള്ളിൽ സഹയാത്രികക്ക് നേരെ യാത്രക്കാരന്റെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായ സംഭവത്തിൽ കൂടുതൽ നടപടികളുമായി എയർ ഇന്ത്യ. ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന പരാതിക്കാരിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നാല് കാബിൻ ക്രൂ അംഗങ്ങൾക്കും പൈലറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. ബംഗ്ലൂരുവിൽ അറസ്റ്റിലായ ശങ്കർ മിശ്ര(34) അതിക്രമം നടന്ന ദിവസം വിമാനത്തിനുള്ളിൽ വെച്ച് മദ്യപിച്ചിരുന്നു. ഇയാൾക്ക് മദ്യം നൽകിയതിൽ അടക്കം വീഴ്ച്ച സംഭവിച്ചോയെന്ന് പരിശോധിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം.
ന്യൂയോർക്ക്-ദില്ലി വിമാനത്തിൽ വെച്ച് സഹയാത്രിക്ക് നേരെ മൂത്രമൊഴിച്ചെന്നാണ് ശങ്കർ മിശ്രക്കെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട് പൊലീസ് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴിയെടുത്തു. വിമാനക്കമ്പനിയും അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. വീഴ്ച്ചകൾ ആവർത്തിക്കാൻ പാടില്ലെന്ന് കാട്ടി എയർ ഇന്ത്യ സിഇജ ജീവനക്കാർക്ക് കത്ത് അയച്ചിട്ടുണ്ട്. വീഴ്ച്ചകൾ ആവർത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
എയർ ഇന്ത്യ നൽകിയ പരാതിയിൽ ഈ മാസം നാലിന് ദില്ലി പൊലീസ് കേസ് എടുത്തത്. അതിക്രമം നടന്ന ശേഷം മറ്റൊരു സീറ്റ് കിട്ടാൻ അര മണിക്കൂർ വിമാനത്തിൽ നിൽക്കേണ്ടി വന്നെന്നും എയർപോർട്ടിൽ എത്തിയ ശേഷം ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ പരിഗണിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ശങ്കർ മിശ്ര തനിക്ക് മുന്നിൽ കരഞ്ഞ് മാപ്പ് അപേക്ഷിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്