കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
ഇന്നലെ വൈകീട്ട് താമരശ്ശേരി കോടഞ്ചേരിയിൽ തോട്ടിൽ കുളിക്കുന്നതിനിടെ വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോടിൽ ഓവുചാലിൽ വീണ് ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയിൽ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്പാടുംപാറയിൽ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒന്നുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി 47 കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടിയ വടകര വിലങ്ങാട് മഞ്ഞച്ചീളിയിലെ 19 കുടുംബങ്ങളും ഇതിൽപെടും.
വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്പാടശേഖരത്തിലുണ്ടായ മിന്നൽ ചുഴലിയിൽ സമീപത്തെ പമ്പ് ഹൗസ് തകര്‍ന്നു. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരംവീണു. ജാം നഗറിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ഇന്നലെ രാവിലെ മരക്കൊമ്പ് വീണത്. ഇടുക്കി മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി. പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
ദേശീയപാത നിർമാണം പുരോഗമിക്കുന്ന പലയിടങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കക്കിടയാക്കി. കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വയനാട്ടിൽ ഈ മാസം 31 വരെ നടക്കാനിരുന്ന വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. വയനാട്ടിൽ എൻ.ഡി.ആർ.എഫിന്റെ 28 അംഗ സംഘമെത്തിയിട്ടുണ്ട്.