കാട്ടിപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്കി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്നും രാജ്യസഭയില്‍ എംപിമാര്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും കേന്ദ്രവനംമന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. അതേസമയം ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ട്. അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം വകുപ്പ് പറഞ്ഞു. കേരളം ഇതിന് മുൻപും ഇത്തരം അവകാശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു.
കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിന് കാരണം എന്ന് മന്ത്രി ആവർത്തിക്കുമ്പോൾ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രം ഇപ്പോഴും തയാറാകുന്നില്ല. മൂന്നുതവണയാണ് കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയത്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് അനുമതി നല്‍കാനുള്ള അധികാരം നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.