കാസര്‍കോട്: കാസർകോട് പളളിക്കരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം. പള്ളിക്കര, തെക്കേകുന്നിലെ വിശാൽ കൃഷ്ണനാണ് ആക്രമണത്തിനിരയായത്. രണ്ട് വിദ്യാർത്ഥികൾ മർദിക്കുകയും കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് കാലിന്‍റെ എല്ല് പൊട്ടിയെന്നാണ് പരാതി. സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
ഫെബ്രുവരി 23ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ടർഫിൽ കളി കാണാൻ എത്തിയപ്പോഴാണ് മർദനമുണ്ടായത്. എല്ല് പൊട്ടിയതിനെ തുടർന്ന് ഒമ്പതാം ക്ലാസുകാരൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ ജ്യേഷ്ഠനെ ചില വിദ്യാർത്ഥികൾ നേരത്തെ മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്.