കുറുവങ്ങാട് നെയ്ത്തു സൊസൈറ്റി തകർച്ചയിൽ: കോടികളുടെ ആസ്തികൾ കാടുമൂടി നശിക്കുന്നു, പുനരുജ്ജീവനത്തിന് കാത്തിരിപ്പ്

news image
Jul 13, 2026, 6:17 am GMT+0000 payyolionline.in

കൊയിലാണ്ടി : പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കുറുവങ്ങാട് ആരംഭിച്ച മഹാത്മാഗാന്ധി വീവേഴ്‌സ് ഇൻഡസ്ട്രിയൽ സൊസൈറ്റി ഇന്ന് പ്രവർത്തനം പൂർണമായി നിലച്ച് നോക്കുകുത്തിയായി തുടരുന്നു. നാല്പതോളം തൊഴിലാളികളുടെ ഏക ജീവിതോപാധിയായിരുന്ന ഈ നെയ്ത്തുകേന്ദ്രം ഇപ്പോൾ കെട്ടിടമാകെ കാടുമൂടിയും യന്ത്രങ്ങൾ തുരുമ്പെടുത്തും പൂർണമായി നാശോന്മുഖമായ അവസ്ഥയിലാണ്. 1993-ൽ 75 സെന്റ് സ്ഥലത്ത് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയാണ് ഈ സൊസൈറ്റി മന്ദിരം നിർമിച്ചത്. തുടക്കത്തിൽ 25 കൈത്തറികളും നൂലുകൾക്ക് ചായം മുക്കാനുള്ള ഡൈയിങ് യൂണിറ്റും ഉൾപ്പെടെ വിപുലമായ സജ്ജീകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നു.

​ഗുണമേന്മയുള്ള പുതപ്പുകൾ, ടർക്കി, ടവ്വലുകൾ, തോർത്തുകൾ തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും നെയ്തെടുത്തിരുന്നത്. നെയ്ത്ത് പരിശീലനത്തിന് എത്തുന്നവർക്ക് ആദ്യഘട്ടത്തിൽ സ്റ്റൈപ്പെൻഡ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് നിർത്തലാക്കുകയായിരുന്നു. ഇതിന് പിന്നാലെ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന വേതനം തുച്ഛമായതോടെ ഭൂരിഭാഗം പേരും ജോലിക്ക് വരാതായി. എങ്കിലും സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനായി സൊസൈറ്റി അധികൃതർ മുൻകൈയെടുത്ത് പത്തുപേർക്ക് പന്തലായനി നെയ്ത്ത് സഹകരണ സംഘത്തിൽ പ്രത്യേക പരിശീലനം നൽകി പ്രവർത്തനം തുടരാൻ ശ്രമിച്ചിരുന്നു.

​ഇതിനിടയിൽ സ്കൂൾ കുട്ടികൾക്കുള്ള യൂണിഫോം നെയ്യാൻ വലിയ രീതിയിൽ ഓർഡർ ലഭിച്ചതോടെ കേന്ദ്രം ഏറക്കുറെ സജീവമായെങ്കിലും ആ പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ പിന്നീട് സാധിച്ചില്ല. സാമ്പത്തിക ബാധ്യത കടുത്തതോടെ വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയാതെ വരികയും കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതോടെ പൂർണമായും അനാഥാവസ്ഥയിലായ സ്ഥാപനത്തിലെ വിലപിടിപ്പുള്ള യന്ത്രങ്ങൾ നശിക്കാൻ തുടങ്ങി. ആരംഭകാലത്ത് 25 തറികളുണ്ടായിരുന്ന സ്ഥാനത്ത് പിന്നീട് അത് കേവലം അഞ്ചെണ്ണമായി ചുരുങ്ങുകയും അവശേഷിച്ചവ തുരുമ്പെടുത്ത് പൂർണമായി നാമാവശേഷമാവുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ യന്ത്രസാമഗ്രികളും വലിയൊരു തൊഴിൽ മേഖലയുമാണ് ഇവിടെ അധികൃതരുടെ അവഗണനയിൽ ഒടുങ്ങുന്നത്. പുതിയ യു.ഡി.എഫ്. സർക്കാർ അനുകൂലമായ നിലപാടുകൾ സ്വീകരിച്ച് ആവശ്യമായ ഫണ്ടും സഹായങ്ങളും അനുവദിച്ചാൽ ഈ പരമ്പരാഗത നെയ്ത്തുകേന്ദ്രത്തെ ഇനിയും ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും തൊഴിലാളികളും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe