തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തുള്ള ശുചിമുറി പൂട്ടിയത് സംബന്ധിച്ച് കോർപ്പറേഷൻ സി.എം.ഡി. വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അടിയന്തരമായി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു.
എം.എസ് രവി അനുസ്മരണ അസോസിയേഷൻ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിഴിഞ്ഞം വിജയൻ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി. യാത്രക്കാരായ വയോധികരും സ്ത്രീകളും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ നെട്ടോട്ടമോടുമ്പോൾ ബസ് സ്റ്റാന്റിനുള്ളിലുള്ള കെഎസ്ആർടിസി ഓഫീസിലെ ജീവനക്കാർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാണെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിവിധ അധികാരകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും പരാതിക്കാരൻ അറിയിച്ചു. വിഴിഞ്ഞം കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ശുചിമുറിയും സമാനമായ രീതിയിൽ ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്നതായും പരാതിയിൽ പറയുന്നു.