കൊച്ചി : കെപിസിസി ട്രഷറർ അഡ്വക്കേറ്റ് വി പ്രതാപചന്ദ്രന്റെ മരണം കുടുംബം പരാതി നൽകിയ കാര്യം തൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. പ്രതാപചന്ദ്രന്റെ മക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഗൗരവമായി കാണും. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം പ്രതാപചന്ദ്രന്റെ മരണം സംബന്ധിച്ചുള്ള പരാതിയിൽ പൊലിസ് നിയമോപദേശം തേടി. മക്കളായ പ്രജിത്ത്, പ്രീതി എന്നിവർ പൊലിസ് മേധാവിക്കിക്ക് നൽകിയ പരാതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമപോദേശം തേടിയത്.
കോണ്‍ഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് കാണിച്ചാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി സംവിധാനത്തിന്റെ ചുമതലക്കാരായ പ്രമോദ് കോട്ടപ്പള്ളി, രമേശന് എന്നിവര്‍ക്കെതിരെയാണ് പരാതി. അടുത്ത ദിവസം തന്നെ ഡിജിപി ഇതിൽ നിയമോപദേശം നൽകും.
കോഴിക്കോടുളള കോണ്‍ഗ്രസ് പ്രവർത്തകരായ രമേശ്, പ്രമോദ് എന്നിവർ ചേർന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയെന്ന് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. മരിക്കുന്നതിന് മുമ്പ് വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസ് നൽകാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു. പ്രതാപചന്ദ്രൻെറ മക്കളായ പ്രജിത്ത്, പ്രീതി എന്നിവരാണ് ഡിജിപിക്ക് പരാതി നൽകിയത്. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം പ്രതാപചന്ദ്രൻ മരിച്ചത്.