വിജയവാഡ: കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിച്ച് ഒരു യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രാ പ്രദേശിലെ അനകാപ്പള്ളി ജില്ലയിലെ യലമഞ്ചിലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എറണാകുളം എക്സ്പ്രസ് ട്രെയിനിലാണ് (18189 ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ്) തീപിടിത്തമുണ്ടായത്. എം1, ബി2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു.ട്രെയിനിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയായിരുന്നു. ബി1 കോച്ചിലാണ് തീ ആദ്യം പടർന്നത്. തുടർന്ന് റെയിൽവേ ജീവനക്കാർ മറ്റ് കോച്ചുകൾ വേർപെടുത്തി. ട്രെയിൻ യലമഞ്ചിലി സ്റ്റേഷനിൽ നിർത്തിയ ഉടൻ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. രക്ഷാപ്രവർത്തനത്തിന് മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണച്ചു. ആഭ്യന്തര മന്ത്രി വി അനിത സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു. ഒരു കോച്ചിലെ 82 യാത്രക്കാരെയും മറ്റേ കോച്ചിലെ 76 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി എസ്പി തുഹിൻ സിൻഹ അറിയിച്ചു.
നഗരത്തിൽ നിന്ന് ഏകദേശം 66 കിലോമീറ്റർ അകലെയുള്ള യലമഞ്ചിലിക്ക് സമീപമാണ് ട്രെയിനിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെക്കുറിച്ച് പുലർച്ചെ 12.45 ഓടെയാണ് പോലീസിന് വിവരം ലഭിച്ചത്. അപകടത്തിൽപ്പെട്ട ഒരു കോച്ചിൽ 82 യാത്രക്കാരുണ്ടായിരുന്നുവെന്നും മറ്റൊന്നിൽ സംഭവസമയത്ത് 76 യാത്രക്കാരുണ്ടായിരുന്നുവെന്നും രു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബി 1 കോച്ചിൽ കോച്ചിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.തീപിടിത്തത്തിനുശേഷം കത്തിനശിച്ച രണ്ട് കോച്ചുകൾ ട്രെയിനിൽ നിന്ന് വേർപെടുത്തി. തുടർന്ന് ട്രെയിൻ എറണാകുളത്തേക്കുള്ള യാത്ര തുടർന്നു. അപകടത്തിൽപ്പെട്ട കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി വി അനിത അധികൃതർക്ക് നിർദേശം നൽകി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ രണ്ട് ഫോറൻസിക് സംഘങ്ങൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
