കൊയിലാണ്ടി: ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. കീഴരിയൂർ ചാലിൽ മീത്തൽ രാജേഷ് (41), പള്ളിയത്ത്കുനി പെയിൻകിലാട്ട് താജു തസ്ലീഫ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 85 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാവുന്തറ എ.യു.പി സ്കൂളിന് സമീപത്ത് വെച്ചാണ് പ്രതികൾ വലയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തംദാസിന് കീഴിലുള്ള ഡാൻസാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വിനീത് കുമാർ, എ.എസ്.ഐമാരായ ഷാജി.വി.വി, സുനിൽകുമാർ.സി.എം, സി.പി.ഒമാരായ ശോഭിത്ത്.ടി.കെ, ലിഥിൻ.ഡി.ബി, അനൂപ് സെൻ, പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ വിനീഷ് തയ്യുള്ളതിൽ, സിഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
