കൊല്ലം മൈനാഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; നാളെ വിധി പറയും

news image
Sep 29, 2024, 3:31 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കേസില്‍ പ്രേരണാ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വെച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോളെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയത്.

കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്റായികുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിച്ചു. മദ്യലഹരിയില്‍  ആയിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനപ്പൂര്‍വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പ്രേരണ കുറ്റം ചുമത്തിയത്. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന്‍ കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വാദം കേട്ടു. തിങ്കളാഴ്ച വിധി പറയും. രണ്ടാം പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ പരസ്കപര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം പ്രതി അജ്മല്‍ ഉടന്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. അജ്മലിന്‍റെ ജാമ്യ നീക്കവും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe