കോഴിക്കോട്: മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് വെള്ളിയാഴ്ച വൈകീട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്ളാഗ് ഓഫ് ചെയ്തെങ്കിലും ഇരട്ടപ്പൊക്കത്തോടെ യാത്രയ്ക്കൊരുങ്ങുന്ന ഈ ബസിന് തക്കതായി റോഡിൽ ഉയരത്തിലുള്ള കേബിളുകൾ മാറ്റാതിരുന്നതാണ് പൊതുസർവീസ് വൈകുന്നതിനിടവെച്ചത്.
കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് ബസിൽ മുകളിൽ 36 പേർക്കും താഴെ 28 പേർക്കും സഞ്ചരിക്കാം. മുൻകൂട്ടി ടിക്കറ്റെടുത്തവർക്ക് മാത്രമാണ് യാത്രസാധ്യമാകുക. തുറന്ന അപ്പർഡക്ക് യാത്രയ്ക്ക് 200 രൂപയും താഴത്തെ ഡക്കിൽ 100 രൂപയുമാണ് നിരക്ക്.
28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. കെ.എസ്.ആർ.ടി.സി.സി. ബസ് ടെർമിനലിൽനിന്ന് യാത്രയാരംഭിച്ച് അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, നടക്കാവ്, മാനാഞ്ചിറ സ്ക്വയർ, പാളയം, ഫ്രാൻസിസ് റോഡ്, സൗത്ത് ബീച്ച് വഴി കോതിപ്പാലത്തിന് സമീപമെത്തും.
ഇവിടെനിന്ന് ബസ് തിരിച്ച് കോഴിക്കോട് ബീച്ചുവഴി ഭട്ട് റോഡ് ബീച്ചുവരെ സഞ്ചരിക്കും. അവിടെനിന്ന് ഗാന്ധിറോഡ് മേൽപ്പാലംവഴി ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡിലൂടെ ടെർമിനലിൽ തിരിച്ചെത്തും. ആദ്യദിനം നാല് സർവീസ് മാത്രമേ ഉണ്ടാകൂ. മറ്റുദിവസങ്ങളിൽ വൈകീട്ട് 3.00, 4.30, 6.00, 7.30, 9.00 എന്നീസമയക്രത്തിൽ സർവീസുണ്ടാകും.
ഓൺലൈൻ ബുക്കിങ്ങിൽ ശ്രദ്ധിക്കാം
onlineksrtcswift.com എന്ന ട്രാൻസ്പോർട്ട് വകുപ്പിന്റെ സൈറ്റുവഴിയും ‘ente ksrtc neo-oprs’ എന്ന മൊബൈൽ ആപ്പുവഴിയുമാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ്. എന്നാൽ, പുറപ്പെടുന്ന സ്ഥലത്തിന്റെ സ്ഥാനത്ത് ‘കോഴിക്കോട് ഡബിൾ ഡക്കർ’ എന്നും യാത്ര അവസാനിപ്പിക്കുന്ന സ്ഥാനത്തും ‘കോഴിക്കോട്’ എന്നും നൽകണം.
