കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തം: ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്

news image
May 19, 2025, 1:05 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടിത്തത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. നിയമപരമായ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ജില്ല കളക്ടറുടെ റിപ്പാർട്ടിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഏഴു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്നലെ കോഴിക്കാട് പുതിയ സ്റ്റാൻ്റിലെ തീ അണയ്ക്കാൻ സാധിച്ചത്. നിലവിൽ ഈ തീപിടിത്തത്തിൽ ദുരുഹത ഇല്ലെന്നാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം അതേ സമയം, വിദഗ്ധ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, പൊലിസ് ബോംബ് – ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്.

തിപിടിത്തം ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്തിയിട്ടില്ല എന്നും സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് മനസ്സിലായത് എന്നും രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും. ജില്ലാ ഫയർ ഓഫീസർ അഷ്റഫ് അലി കെ എം പറഞ്ഞു.

വസ്ത്ര വ്യാപാരശാലയുടെ പാർട്ണർമാർ തമ്മിൽ രണ്ടാഴ്ച മുൻപ് തർക്കം ഉണ്ടായിരുന്നു ഉടമ മുകുന്ദനെ പാർട്ണറായ പ്രകാശൻ കുത്തിയിരുന്നു. സ്വത്തുമായി ബന്ധപ്പെട്ട മറ്റൊരു തർക്കവും പാർട്ണർമാർ തമ്മിലുണ്ടായിരുന്നു ഇതുൾപ്പെടെ കസബ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷിക്കുന്നുണ്ട്.

വിദഗ്ധ സംഘം പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്കും സംസ്ഥാന ഫയർഫോഴ്സ് മേധാവിയ്ക്കും കൈമാറും. 2 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. സ്ഥലത്ത് മന്ത്രി എ കെ ശശീന്ദ്രൻ, എളമരം കരിം എം പി, മേയർ, വ്യാപരി വ്യവസായി പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe