കോഴിക്കോട് : മലാപ്പറമ്പിൽ സിപിഐ എം പ്രവർത്തകർ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞു. കരാർ കമ്പനി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം എന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
രാവിലെ പത്തരയോടെയാണ് നാട്ടുകാർ മലാപ്പറമ്പിൽ സിപിഐ എം നേതൃത്വത്തിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞത്. സർവീസ് റോഡിൻ്റെ ടാറിങ്ങിനായി എത്തിയ ലോറി തടഞ്ഞായിരുന്നു പ്രതിഷേധം. മലാപ്പറമ്പ് പാച്ചാക്കിൽ കരാർ കമ്പനി തണ്ണീർത്തടം വ്യാപകമായി മണ്ണിട്ട് നികത്തുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. മുമ്പ് നടത്തിയ ചർച്ചയിൽ മണ്ണെടുത്ത് മാറ്റാം എന്ന് കരാറുകാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാത്രിയും ലോറിയിൽ ഇവിടെ മണ്ണ് എത്തിച്ചു. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
പൊലീസിൻ്റെ സാന്നിധ്യത്തിൽ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ മണ്ണെടുത്ത് മാറ്റാം എന്ന ഉറപ്പ് ലഭിച്ചു. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം എന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.