കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടി കൊണ്ടുപോയ കേസിൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികൾക്കായാണ് അന്വേഷണം. പ്രതികളെ സഹായിച്ച മൂന്ന് പേർ റിമാൻ്റിലാണ്
കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കാറിൽ എത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിലാണ് അനൂസ് റോഷനെ താമസിപ്പിച്ചത്. പൊലീസ് അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ, അനൂസിന് വിട്ട് അയക്കുവാൻ സംഘം തീരുമാനിക്കുകയായിരുന്നു.
മൈസൂരുവിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിക്കുകയും അന്വേഷണ സംഘം അവിടെ എത്തുകയും ചെയ്തത്തോടെ, പ്രതികൾ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ടാക്സിയിൽ കേരളത്തിലേക്ക് വന്ന പ്രതികൾ പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസായിലാക്കിയതോടെ പാലക്കാട്ട് വെച്ച് രക്ഷപെട്ടുവെന്നാണ് വിവരം.
കർണ്ണാടക സ്വദേശിയായ ടാക്സി ഡ്രൈവറുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിശദമായി മൊഴി എടുത്ത ശേഷം രാവിലെ വിട്ടയച്ചു. ടാക്സിക്കൊപ്പം അനൂസ് കയറിയ മൈസൂരിലെ രഹസ്യകേന്ദ്രവും, പ്രതികൾ ഇറങ്ങിപ്പോയ പാലക്കാട്ടെ സ്ഥലവും കണ്ടെത്തുവാൻ പൊലീസും പുറപ്പെട്ടിട്ടുണ്ട്.
ക്വട്ടേഷൻ സംഘത്തിലുള്ള രണ്ട് പേരാണ് മൈസൂരുവിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ഉണ്ടായിരുന്നതെന്ന് അന്നൂസ് റോഷൻ മൊഴി നൽകിയിട്ടുണ്ട്. കൊണ്ടോട്ടിൽ വച്ചാണ് അന്നൂസ് റോഷനെ വ്യഴാഴ്ച അന്വേഷണ സംഘം കണ്ടെത്തിയത്. തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും മൈസുരുവിലേക്കാണ് കൊണ്ടുപോയതെന്നും അന്നൂസ് റോഷൻ പറഞ്ഞു. സഹോദരൻ അജ്മലുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.