കോൺഗ്രസിന്റെ വയനാട് ഫണ്ട് വിവാദം: എൻ.എസ്. നുസൂറിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

news image
Apr 8, 2026, 6:27 am GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ചെടുത്ത ഫണ്ടിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് എസ്.പി അരുൺ കെ. പവിത്രനാണ് ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ചൂരൽമലയിലെ ദുരന്തബാധിതരും സമാനമായ പരാതിയുമായി പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് കെപിസിസി നേതൃത്വത്തിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നത്.

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് അപഹരണം നടത്തിയെന്നാണ് നുസൂറിന്റെ പ്രധാന ആരോപണം. മൊബൈൽ ആപ്ലിക്കേഷൻ വഴി സമാഹരിച്ച തുകയിൽ വൻ തിരിമറി നടക്കാൻ സാധ്യതയുണ്ടെന്നും പണത്തിന്റെ കൃത്യമായ കണക്ക് ആവശ്യപ്പെട്ടിട്ടും നേതൃത്വം വ്യക്തത വരുത്തിയില്ലെന്നും പരാതിയിൽ പറയുന്നു. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച തുക അപഹരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും സംഭവത്തിൽ കേസെടുത്ത് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് നുസൂർ വാർത്താസമ്മേളനത്തിലൂടെ ഉന്നയിച്ചത്. കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ച 5.38 കോടി രൂപ എന്ന കണക്ക് വിശ്വസനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തിൽ പോലും വയനാടിനായി വലിയ തോതിൽ സംഭാവനകൾ ലഭിച്ചിട്ടുണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി.എസ്. ജോയ് മൂന്നു പേരിൽ നിന്ന് മാത്രം 55 ലക്ഷം രൂപ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. ആപ്പ് വഴിയല്ലാതെ നേരിട്ടും വലിയ തുകകൾ വന്നിട്ടും മൊത്തം തുക കുറഞ്ഞതിൽ ദുരൂഹതയുണ്ടെന്നും ഫണ്ട് പിരിവിനായി നിർമ്മിച്ച ആപ്പിൽ മറ്റ് അക്കൗണ്ടുകൾ ഉണ്ടായിരുന്നുവോ എന്ന് പരിശോധിക്കണമെന്നും നുസൂർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe