മലപ്പുറം: ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിച്ച ബാല്യകാല സുഹൃത്തുക്കളായ രണ്ടു പേർ, സജീറും ഷൈമയും ചെറുപ്പും മുതലെ രണ്ടാളും ഇഷ്ടത്തിൽ. പതിനെട്ടുകാരി ഷൈമയുടെ വിവാഹം വീട്ടുകാർ ആലോചിക്കാൻ തുടങ്ങിയപ്പോൾ തന്നെ വീട്ടുകാരോട് തങ്ങളുടെ ഇഷ്ട്‌ടം രണ്ടാളും തുറന്നു പറഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം, കല്യാണം നടത്തില്ലെന്ന് വീട്ടുകാർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ഷൈമയ്ക്ക് മറ്റൊരു നിക്കാഹ് നടത്തുന്നു, ദിവസങ്ങൾക്കകം ഷൈമ ജീവനൊടുക്കുന്നു.
വാർത്തയറിഞ്ഞ സജീർ ആകെ തകർന്നു, ഷൈമ ആത്മഹത്യ ചെയ്തതിനു പിന്നാലെ സജീർ കൈ ഞരമ്പ് മുറിച്ചു. ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ചപ്പോൾ ശുചിമുറി കഴുകാനുപയോഗിക്കുന്ന ലായനി എടുത്ത് കുടിച്ച് വീണ്ടും ആശുപത്രിയിലായി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സജീർ ആരുമറിയാതെ ഇവിടെ നിന്ന് കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിൽ എടവണ്ണ പുകമണ്ണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷൈമയുമായി സജീർ ഇഷ്‌ടത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സജീർ സമൂഹമാധ്യമത്തിൽ സ്‌റ്റാറ്റസ് ഇട്ടിരുന്നു. ‘എന്റെ മാലാഖ’ എന്ന ഒറ്റവരിക്കൊപ്പമാണ് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും നിൽക്കുന്ന ചിത്രം സജീർ പോസ്‌റ്റ് ചെയ്തത്.
വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. എന്നാൽ ഷൈമയുടെ വീട്ടുകാർ മറ്റൊരു നിക്കാഹ് നിർബന്ധിച്ച് നടത്തി. ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കൾ നിക്കാഹ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. ജനുവരി അവസാനമായിരുന്നു നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല. പിന്നാലെ വീട്ടിനുള്ളിൽ ഷൈമ തൂങ്ങിമരിക്കുകയായിരുന്നു.