കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പിലെ ഇഡി കേസിൽ രണ്ട് മലയാളികൾ കൂടി റിമാൻഡിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎൽഎ കോടതി അനുവദിച്ചു.
1600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇഡി പ്രാഥമിക നിഗമനം. ജനുവരി മാസത്തിൽ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ 4 പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. സാധാരണക്കാരുടെ പക്കൽ നിന്ന് രേഖകൾ സ്വന്തമാക്കി അവരറിയാതെ തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് ഒരുക്കി നൽകിയവരാണ് സയ്യിദ് മുഹമ്മദും വർഗീസും. നേരത്തെ അറസ്റ്റിലായ നാല് പ്രതികൾ ലോൺ ആപ്പ് വഴി നിരവധി പേരിൽ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം.