ലണ്ടൻ: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നേരെ ആക്രമണശ്രമം. ഖലിസ്താൻവാദികളാണ് ജയശങ്കറിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പാഞ്ഞടുത്തത്. മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷയോടെ കടന്നുപോയി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയശങ്കറിനെതിരേ മുദ്രാവാക്യങ്ങളുമായി ഒട്ടേറെ ഖലിസ്താൻവാദികളാണ് പതാകയേന്തി നിന്നിരുന്നത്. അതിനിടെ, മന്ത്രി കാറിൽ കയറുന്നതിന് പുറത്തേക്കെത്തിയപ്പോഴാണ് അക്രമി ഇന്ത്യൻ പതാക കീറിക്കൊണ്ട് ജയശങ്കറിനെ ലക്ഷ്യംവെച്ച് ഓടിയടുത്തത്. എന്നാൽ, നിമിഷങ്ങൾക്കകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
ജയശങ്കർ ചർച്ചയിൽ പങ്കെടുക്കുന്ന വേദിക്ക് പുറത്ത് നിന്ന് ഖലിസ്താൻവാദികൾ പ്രതിഷേധിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഖലിസ്താൻ അനുകൂല മുദ്രാവാക്യ വിളിക്കുന്നതും പതാകകൾ വീശുന്നതും വീഡിയോയിൽ വ്യക്തമാണ്. സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് നാല് മുതൽ ഒമ്പത് വരെ ജയശങ്കർ യു.കെയിലാണ്.