കോഴിക്കോട്: മഴ തുടങ്ങിയതോടെ മഴക്കാല പകർച്ചവ്യാധികളും പടർന്നുപിടിക്കുന്നു. പനി, ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ വൻതോതിൽ വർധിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെങ്കിപ്പനി രൂക്ഷമായി. കുറഞ്ഞത് 10 പേരെയെങ്കിലും ഒരുദിവസം അഡ്മിറ്റാക്കുന്ന അവസ്ഥയാണ്.
ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുപ്രകാരം ഒരുദിസത്തെ പനിബാധിതരുടെ എണ്ണം ജില്ലയിൽ 700 വരെയാണ്. മഴ തുടങ്ങിയതോടെ ഡെങ്കി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കി ബാധിതരുടെ എണ്ണം 22 വരെയാണ്. രോഗം സംശയിക്കപ്പെടുന്നവർ 70ഓളമാണ്. എന്നാൽ, ഇതിൽ കൂടുതൽപേർ ചികിത്സതേടി എത്തുന്നുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്തത് കൊതുകുകളുടെ വ്യാപനത്തിനും ഡെങ്കിപ്പനി വർധിക്കാനും ഇടയാക്കുന്നു. തുടർച്ചയായ മഴയും അതിനിടെയുണ്ടാകുന്ന ശക്തമായ വെയിലും കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം പനി വർധിക്കാൻ കാരണമാകുന്നു. മാത്രമല്ല, നിലവിൽ കണ്ടുവരുന്ന പനിയും ജലദോഷവും കോവിഡ് ആവാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മേയ് മുതൽ ജില്ലയിൽ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. .
വൈറൽ പനി, ഇൻഫ്ലുവൻസ എന്നിവ ബാധിച്ച് എത്തുന്നവരും കൂടുതലാണ്. പനി അനുഭവപ്പെട്ടാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ദിവസങ്ങളോളം മഴവിട്ടു നിൽക്കുമ്പോൾ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകു പെരുകാനും ഡെങ്കിപ്പനി വർധിക്കാനും സാധ്യതയുണ്ട്. അതിനാൽ വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.