വിവാഹഭ്യർഥനയുമായി നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആൾക്കെതിരെ പൊലീസിൽ പരാതി നൽകി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ബിഗ് ബോസ് താരങ്ങളുമായ ആദിലയും നൂറയും. 2024 മുതൽ ഈ വ്യക്തിയിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടിരുന്നതായാണ് ആദിലയും നൂറയും പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വീഡിയോയായി ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
അടുത്തിടെ പ്രമോഷന്റെ ഭാഗമായി ഒരു റിസോർട്ടിൽ ആദിലയും നൂറയും എത്തിയിരുന്നു. ഇവിടേക്കും ഈ വ്യക്തി പിന്തുടർന്നെത്തി. ഇതോടെയാണ് ഇവർ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇയാളെ പിടിച്ചുകൊണ്ടുപോയെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ഇരുവരും പറഞ്ഞു.
2024 നവംബർ മുതൽ ഇയാൾ തങ്ങൾക്ക് മെസേജ് അയക്കുന്നുണ്ടെന്ന് ഇവർ വീഡിയോയിൽ പറയുന്നു. രണ്ടുപേരെയും ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു മെസേജ്. ആ സമയത്ത് അത് കാര്യമാക്കിയില്ലെന്നും പിന്നീട് കൊളാബ് ചെയ്യാൻ പോയിടത്തൊക്കെ പോയി തങ്ങളുടെ കാര്യങ്ങളൊക്കെ ഇയാൾ തിരക്കിയെന്ന് അറിഞ്ഞെന്നും ഇവർ പറഞ്ഞു.
ഇയാളുടെ ഫോട്ടോയും മറ്റ് ഡീറ്റൈൽസും തങ്ങൾക്ക് മുൻപേ കിട്ടിയിരുന്നു. പരാതി നൽകാൻ തീരുമാനിച്ച സമയത്തായിരുന്നു ബിഗ് ബോസിലേക്ക് സെലക്ട് ചെയ്യപ്പെട്ടത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ അന്ന് കേസിന് പോയില്ല. ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാൻ മീറ്റപ്പിനും വന്നു.
കൂടാതെ ബന്ധുക്കളുടെ വീട്ടിലും തങ്ങളെ അന്വേഷിച്ച് പോയി. ഇപ്പോൾ പ്രമോഷന്റെ ഭാഗമായി ഒരു റിസോർട്ടിൽ വന്നപ്പോൾ ഇവിടെയും ഇയാൾ വന്നതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്, ആദിലയും നൂറയും വീഡിയോയിൽ പറഞ്ഞു. എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും ഇനി എല്ലാം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
