വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് സന്ദര്‍ശിക്കാനെത്തി മമ്മൂട്ടി. അധികൃതരോട് കാര്യങ്ങൾ തിരക്കിയും വിദ്യാർത്ഥികളോട് അടക്കം കുശലം ചോദിച്ചതിനു ശേഷവുമാണ് മമ്മൂട്ടി വയനാട്ടിൽ നിന്നും മടങ്ങിയത്. ഏതാനും ചില വീടുകളും അദ്ദേഹം സന്ദർശിച്ചിരുന്നു. കേരളത്തിൻറെ ഒരു സാമൂഹിക മൂലധനമാണ് ഇവിടെ കാണുന്നതെന്നും ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങളെ ചേർത്തുപിടിച്ചതാണിതെന്നും അദ്ദേഹം പറയുന്നു.
‘ഭക്ഷണം, വസ്ത്രം, പാർപ്പിടം. ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും ചേർന്ന് നിരാശ്രയരായ, ആപത്ത് സംഭവിച്ച ജനങ്ങൾക്ക് വേണ്ടി സംഭാവന ചെയ്ത് ഉണ്ടാക്കിയതാണ്. ജനങ്ങളുടേതാണ്. നമ്മുടെ ജനങ്ങളുടെ മനസാണ് ഈ കാണുന്നത്. കേരളത്തിലെ ജനങ്ങളിൽ നിന്നും പിരിച്ച കാശാണല്ലോ സർക്കാർ കൊടുക്കുന്നത്. കേരളത്തിൻറെ ഒരു സോഷ്യൽ കാപ്പിറ്റൽ, സാമൂഹിക മൂലധനമാണ് ഈ കാണുന്നത്. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണിത്’, എന്നായിരുന്നു മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്.
