തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ

news image
Dec 1, 2025, 2:40 pm GMT+0000 payyolionline.in

വരന്തരപ്പിള്ളി: തൃശൂരിൽ ഗർഭിണി ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്തിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നവംബർ 26 ന് വൈകിട്ട്‌ നാലോടെയാണ്‌ രജനിയുടെ മകൻ ഷാരോണിന്റെ ഭാര്യ അർച്ചന (20) യെ വീടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ അർച്ചന അഞ്ച്‌ മാസം ഗർഭിണി ആയിരുന്നു.

സംഭവത്തിൽ അർച്ചനയുടെ അച്ഛൻ ഹരിദാസന്റെ പരാതിയിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഭർത്താവ് ഷാരോൺ റിമാൻഡിലാണ്. ഷാരോൺ വരന്തരപ്പിള്ളി, പുതുക്കാട് സ്റ്റേഷനുകളിലായി മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ​കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് അർച്ചനയെ ​ഷാരോണിന്റെ മാട്ടുമലയിലെ വീടിനോട് ചേർന്നുള്ള കനാലിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന.

6 മാസം മുമ്പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അർച്ചനയെ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.

അര്‍ച്ചനയെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിന്‌ മുമ്പില്‍ വച്ച് അടിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടായെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്ന്‌ അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ മരണത്തില്‍ ഷാരോണിന്റെയും കുടുംബത്തിന്റെയും പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe