ദില്ലിയില്‍ ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹരജിക്കാരന് തടവും പിഴയും വിധിച്ച് കോടതി

news image
Nov 1, 2023, 11:11 am GMT+0000 payyolionline.in

ദില്ലി: തന്‍റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവുശിക്ഷ. നരേഷ് ശര്‍മ എന്ന പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിക്കാണ് ഡല്‍ഹി ഹൈക്കോടതി ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചത്. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ്, ഷാലിന്ദർ കൗര്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.

കോടതിയുടെ അന്തസ്സും ജുഡീഷ്യൽ പ്രക്രിയയും പരിഗണിച്ച് പരിഷ്‌കൃതമായ രീതിയിൽ തന്റെ പരാതികൾ നിരത്താന്‍ പൗരന് ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി. 1971ലെ കോടതിയലക്ഷ്യ നിയമ പ്രകാരമാണ് കോടതി നരേഷ് ശര്‍മയ്ക്ക് ശിക്ഷ വിധിച്ചത്. തന്റെ പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രതിക്ക് ഒരു പശ്ചാത്താപവുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ദില്ലി പൊലീസ്, മുംബൈ പൊലീസ്, ബെംഗളൂരു പൊലീസ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, യൂണിയൻ ഓഫ് ഇന്ത്യ എന്നിവ ക്രിമിനല്‍ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായി നരേഷ് ശര്‍മ നേരത്തെ പരാതി നല്‍കിയിരുന്നു. പരാതിയില്‍ ചൂണ്ടിക്കാട്ടിയവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ ഹര്‍ജികള്‍ തള്ളിയ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയെയാണ് നരേഷ് ശര്‍മ അധിക്ഷേപിച്ചത്. ജഡ്ജിയെ കള്ളി എന്നു വിളിക്കുകയും പിശാചിനോട് താരതമ്യം ചെയ്യുകയും ചെയ്തു. രാജ്യദ്രോഹിയായ ജഡ്ജിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിന് മുമ്പാകെ അപ്പീലും ഫയൽ ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe