കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് അപേക്ഷയിൽ വാദം കേൾക്കുക. കേസിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
ബസ്സിൽ വെച്ച് തനിക്കെതിരെ ലൈംഗികാധിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയിലും പോലീസ് അന്വേഷണം തുടരുകയാണ്. ഈ പരാതിയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി ബസ് ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ നീക്കം. ഇതിനായി വരും ദിവസങ്ങളിൽ കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.ദീപകിൽനിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ ഷിംജിത വീഡിയോ ഷെയര്‍ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദീപക് തൂങ്ങിമരിച്ചത്.
