തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സർവിസ് മുടങ്ങരുതെന്നും ഇതിൽ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെൻറ്. യാത്രക്കാർക്ക് പ്രയാസം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ യൂനിറ്റ് ഓഫിസർമാരും ശ്രദ്ധിക്കണമെന്നും കെ.എസ്.ആർ.ടി.സി സർക്കുലറിൽ പറയുന്നു. പണിമുടക്ക് ദിവസം സാധാരണ സർവിസുകളെല്ലാം ഓപറേറ്റ് ചെയ്യണം. സ്റ്റേ സർവിസുകൾ, ദീർഘദൂര സർവിസുകൾ, റിസർവേഷൻ സർവിസുകൾ, അന്തർസംസ്ഥാന സർവിസുകൾ എന്നിവ കൃത്യമായി നടത്തുന്നുണ്ടെന്ന് യൂനിറ്റ് ഓഫിസർമാർ ഉറപ്പുവരുത്തണം.ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം കൂടുതൽ സർവിസുകൾ ക്രമീകരിക്കാനും നിർദേശമുണ്ട്.
കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി-കർഷക ദ്രോഹ, ദേശ വിരുദ്ധ നയങ്ങൾക്കെതിരെ 10ഓളം സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നാല് ലേബർ കോഡുകളും ചട്ടങ്ങളും റദ്ദാക്കുക, ആണവോർജം സംബന്ധിച്ച പുതിയ നിയമം, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപത്തിനുള്ള തീരുമാനം എന്നിവ പിൻവലിക്കുക, പുതിയ നിയമം റദ്ദാക്കി മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നതെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ, എ.ഐ.യു.ടി.യു.സി ജനറൽ സെക്രട്ടറി ശങ്കർദാസ് ഗുപ്ത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളി സമൂഹത്തിന്‍റെ അടിസ്ഥാന അവകാശങ്ങളും രാജ്യത്തിന്‍റെ ജനാധിപത്യ, മതേതര അടിത്തറയും സംരക്ഷിക്കാൻ പണിമുടക്കിന് പിന്തുണയും ഐക്യദാർഢ്യവും നൽകി മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ പാർട്ടികളോടും യുവാക്കളോടും വിദ്യാർഥികളോടും ഇവർ ആഹ്വാനം ചെയ്തു.
