തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. 800 കിടക്കകൾക്ക് മുകളിലുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.
തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. റിപ്പോർട്ടർ ടി വി നഴ്‌സുമാരുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടി ലൈവത്തോൺ ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തിയിരുന്നു. തിരുവനന്തപുരം മാനവീയം വീഥി കൺവെൻഷൻ വേദിയിൽ വെച്ചായിരുന്നു ചെയർമാൻ ശമ്പള വർധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവർത്തിക്കുന്നവരാണ് നഴ്‌സുമാർ എന്നും ആവശ്യങ്ങൾക്ക് വേണ്ടി അവർ സമരം ചെയ്യുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്നുമായിരുന്നു കിംസ് സിഇഒ യാസിൻ ഫർഹാൻ പ്രതികരിച്ചത്.
