നിസ്സഹായരായി നിലവിളിച്ചവരോട് മന്ത്രിമാരുടെ നിലവാരം കുറഞ്ഞ ഷോ, കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനം: സുധാകരൻ

news image
Jul 11, 2023, 11:58 am GMT+0000 payyolionline.in

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ നിസ്സഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും, മത്സ്യതൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ ഇവര്‍ക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

3 സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്‍, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാര്‍ത്ഥ്യം പോലും മറന്നു. മന്ത്രിമാര്‍ തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

2018 ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്‍ത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ ജീവന്‍ പണയംവച്ച് ഓടിയെത്താന്‍ അവരുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള്‍ സാന്ത്വനിപ്പിക്കേണ്ടവര്‍ അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ മന്ത്രിമാര്‍ മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 64 ലധികം തീരദേശവാസികള്‍ക്കാണ്  മുതലപ്പൊഴിയില്‍ മാത്രം ജീവന്‍ നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാന്‍ നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോര്‍ട്ടും സമര്‍പ്പിച്ചില്ല. അശാസ്ത്രിയമായ ഹാര്‍ബര്‍ നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയുള്ള കേസുകള്‍ സര്‍ക്കാര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ലന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe