ജയ്പൂർ: രാജസ്ഥാനിലെ രാജ്സമന്ദിൽ സ്ഫോടകവസ്തുക്കൾ നിറച്ച പിക്ക്-അപ്പ് ട്രക്ക് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറിൽ അധികം കാർട്ടണുകളിലായി പത്ത് കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള ജെലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. പ്രദേശത്ത് നിരവധി മാർബിൾ ഖനികൾ സ്ഥിതി ചെയ്യുന്നതിനാൽ ഖനന പ്രവർത്തനങ്ങൾക്കായുള്ള സ്ഫോടക വസ്തുക്കൾ കടത്തുകയായിരുന്നുവെന്നാണ് സംശയം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 981 ജെലാറ്റിൻ സ്റ്റിക്കുകൾ, 93 ഡിറ്റണേറ്ററുകൾ, ഒരു സേഫ്റ്റി ഫ്യൂസ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
രാജസ്ഥാനിൽ നിന്നുള്ള ഭഗവത് സിംഗ്, ഹിമ്മത് സിംഗ് എന്നിവരാണ് ട്രക്കിലുണ്ടായിരുന്നത്. സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ നൽകാൻ ഇരുവർക്കും കഴിഞ്ഞില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
