തിരുവനന്തപുരം: പിഴ ചുമത്തി ഏഴുദിവസത്തിനുള്ളിൽ വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 2000 രൂപ പിഴ 250 രൂപയായി കുറയ്ക്കാം. പിഴ ചുമത്തിയ ഉദ്യോഗസ്ഥർക്ക് മുൻപാകെയാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കേന്ദ്ര മോട്ടോർവാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്.
വാഹനം പരിശോധിക്കുന്നസമയത്ത് പുകപരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏഴുദിവസത്തെ സാവകാശം അനുവദിക്കണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴുദിവസത്തിനുള്ളിൽ പരിശോധന നടത്തി ഹാജരാക്കിയാലുംമതി. പുകപരിശോധന ഓൺലൈനായതിനാൽ സർട്ടിഫിക്കറ്റ് ‘വാഹൻ’ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാൻ ആവശ്യപ്പെടാം.
പരിശോധനാവേളയിൽ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 250 രൂപയായി പിഴ ചുരുക്കും. ഏഴുദിവസത്തിനുള്ളിലും പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ 2000 രൂപ പിഴ നൽകേണ്ടിവരും.
രജിസ്ട്രേഷൻ റദ്ദാക്കാവുന്ന കുറ്റം
മലിനീകരണവ്യവസ്ഥകൾ പാലിക്കാത്ത വാഹനം നിരത്തിലിറക്കിയാൽ പിഴ ചുമത്താൻ മാത്രമല്ല, രജിസ്‌ട്രേഷൻ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. എന്നാൽ, ഇതിന് പകരം പിഴ ചുമത്തി കേസ് അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ട്രാൻസ്പോർട്ട് വാഹനങ്ങളാണെങ്കിൽ പെർമിറ്റ് റദ്ദാക്കാനും കേന്ദ്ര മോട്ടോർ വാഹനനിയമത്തിലെ സെക്‌ഷൻ 190 (2) ൽ വ്യവസ്ഥയുണ്ട്.