കൊച്ചി: ചോറ്റാനിക്കര വൊക്കേഷഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ വിമര്‍ശനവുമായി സ്കൂളിലെ അധ്യാപകര്‍. പൊലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും സ്കൂളിലെ അധ്യാപകൻ കെഎസ് ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് തന്നെ കൊറിയൻ ബന്ധമില്ലെന്ന് വ്യക്തമായിരുന്നു. മറ്റു കുട്ടികള്‍ ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നു. അവര്‍ പിന്നീട് അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഒരുപാട് കുട്ടികള്‍ കൊറിയൻ ഭ്രമത്തിൽ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്.
അതിന് പൊലീസ് അന്വേഷണം കൃത്യമായി നടക്കണം. കൊറിയൻ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നുവെന്നും ഈ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അക്കൗണ്ട് കുട്ടികള്‍ കാണിച്ചുതന്നിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ രക്ഷിതാക്കള്‍ക്ക് പരാതിയുണ്ട്. കൊറിയ അല്ലയെന്നത് അന്ന് തന്നെ വ്യക്തമായതാണ്. 250 രൂപ വിലയുള്ള ഇന്ത്യൻ നിര്‍മിത വാച്ചാണ് പെണ്‍കുട്ടിക്ക് സമ്മാനം നൽകിയത്. ഇതിൽ നിന്ന് തന്നെ കൊറിയൻ ബന്ധമില്ലെന്ന് വ്യക്തമാണെന്നും അന്വേഷണം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ടെന്നും അധ്യാപകൻ കെഎസ് ബിജു പറഞ്ഞു.
