‘പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിൽ കയറി’; ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്

news image
Apr 10, 2026, 6:47 am GMT+0000 payyolionline.in

അരൂർ: അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറിയതിനാണ് കേസ്. വോട്ടെടുപ്പ് ദിവസം പെരുമ്പളം ഗവ.സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം.

ബൂത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷവും ആളുകൾ വോട്ട് ചെയ്യാൻ വരി നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ സ്ലിപ്പ് കൊടുത്തു. ഈ സമയത്താണ് ഷാനിമോൾ ഉസ്മാൻ ഇവിടെ എത്തിയത്. അകത്ത് കയറാനനുവദിക്കണമെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ആവശ്യം. എന്നാൽ പോളിങ് സമയം കഴിഞ്ഞതിനാൽ സ്ഥാനാർത്ഥിക്കോ മറ്റോ അകത്തേക്ക് കയറാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേത്തുടർന്ന് സ്കൂളിന് മുന്നിൽ രാത്രിയിൽ മൂന്നുമണിക്കൂറോളം ഷാനിമോൾ ഉസ്മാൻ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു.

കളക്ടറുടെ ഒത്തുതീർപ്പ് നിർദേശപ്രകാരം പിന്നീട് ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ്. ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സി.പി.എം. എൽ.സി. സെക്രട്ടറി ഹർഷഹരൻ, മുൻ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി.ആശ എന്നിവരെ പോളിങ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എൽഡിഎഫ് എൻഡിഎ പ്രവർത്തകർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe