പേരാമ്പ്ര: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിക്കായി വെൽഫെയർ പാർട്ടിയുടെ പ്രത്യേക കൺവെൻഷൻ. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് കൺവെൻഷൻ വിളിച്ചുചേർത്തത്. സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി പങ്കെടുത്തു. ഫാത്തിമ തെഹ്‌ലിയയും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. നോട്ടീസ് അടിച്ച് പ്രചാരണവും നടത്തിയിരുന്നു. എന്നാൽ ചടങ്ങിലേക്ക് മാധ്യമങ്ങൾ എത്തിയതോടെ ഫാത്തിമ തെഹ്‌ലിയ പിൻമാറുകയായിരുന്നു. അനാരോഗ്യം മൂലമാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
എൽഡിഎഫ്- ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാം എന്ന തലക്കെട്ടോടെയായിരുന്നു വെൽഫെയർ പാർട്ടി നോട്ടീസ് പുറത്തിറക്കിയത്. പാറക്കടവ് മെസ്സേജ് കൾച്ചറൽ സെന്ററിൽവെച്ച് ഏപ്രിൽ മൂന്ന് വെളളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കൺവെൻഷൻ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയയെ വിജയിപ്പിക്കാനുമാണ് വെൽഫെയർ പാർട്ടി ചങ്ങരോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചത്.അതേസമയം, സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു എന്ന പരാതിയിൽ ഫാത്തിമ തഹ്‌ലിയയ്ക്ക് നോട്ടീസ് ലഭിച്ചു. പേരാമ്പ്ര ആർഒഎയ്ക്ക് മൂന്ന് പരാതികളാണ് ലഭിച്ചത്. സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
