ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും വിധിച്ച് നാദാപുരം കോടതി

news image
May 26, 2026, 3:20 am GMT+0000 payyolionline.in

നാദാപുരം: ബാലികയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുൽ മിഹ്‌റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജി ദേവൻ കെ. മനോജ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.

2019 ജൂൺ മുതൽ 2024 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൊബൈൽ ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു എന്നാണ് കേസ്. കുട്ടി നേരിട്ട ക്രൂരത പുറത്തറിഞ്ഞതോടെ പേരാമ്പ്ര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പേരാമ്പ്ര പോലീസ് സബ് ഇൻസ്‌പെക്ടർമാരായ പി. ഷമീർ, വിനീത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 10 സാക്ഷികളെ വിസ്തരിക്കുകയും കുറ്റകൃത്യം തെളിയിക്കുന്നതിനായി 17 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.‌

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe