മലപ്പുറം: ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പി വി അൻവർ. റിയാസ് തയാറുണ്ടോയെന്നും കമ്മലിടണ്ട, മൊട്ടയടിച്ചാൽ മതിയെന്നും അൻവർ പറഞ്ഞു. സംസ്ഥാനത്ത് പിണറായിസത്തിനെതിരായ തരംഗമുണ്ടായി. മുഹമ്മദ് റിയാസിന്റെ ആധിപത്യം എൽഡിഎഫിന് തിരിച്ചടിയായെന്നും അൻവർ ആരോപിച്ചു.
ഭരണത്തിലും പാർട്ടിയിലും റിയാസിന് അപ്രമാദിത്വമുണ്ടായതിൽ സിപിഐഎമ്മിൽ അമർഷമുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു. കോഴിക്കോട് സിപിഐഎമ്മിന് തിരിച്ചടിയുണ്ടാകുന്നത് മുഹമ്മദ് റിയാസ് കാരണമാണ്. ന്യൂനപക്ഷ വോട്ടുകൾ എതിരായി. സിപിഐഎം വോട്ടുകൾ ചോർന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, എക്സിറ്റ് പോളുകൾ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്സാറ്റ് പോൾ എന്താണെന്ന് നാലാം തിയ്യതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ഏകീകരണം സംസ്ഥാനത്ത് നടന്നിട്ടില്ല. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. സ്ത്രീ വോട്ടർമാർ ഇടതുമുന്നണിയോടൊപ്പം നിൽക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
