കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ ശ്വേത എന്നിവരാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി.
തിങ്കളാഴ്ച വൈകുന്നേരമാണ് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ കടമ്പാറിലെ വീടിന് മുന്നില്‍ അജിത്തിനെയും ശ്വേതയെയും കണ്ടെത്തിയത്. ആദ്യം മഞ്ചേശ്വരത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റി. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്.
ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ബ്ലേഡ് മാഫിയ സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ദമ്പതികളുടെ വീട്ടിലെത്തിയവരെ കുറിച്ചും ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചും മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.