കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ കേസ്. ഹോട്ടലിൽ കയറി നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
എറണാകുളം കുറുപ്പംപടി പൊലീസാണ് കേസ് എടുത്തത്. ഭക്ഷണം വൈകിയെന്ന് ആരോപിച്ച് രായമംഗലത്ത് ഹോട്ടലിലാണ് സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി, ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തു. ജീവനക്കാരെ കൊല്ലുമെന്നും ഭീഷണി മുഴക്കി. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്.ഐ.ആറിലുണ്ട്.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനിക്കെതിരെ വീണ്ടും കേസെടുക്കുന്നത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കഴിഞ്ഞവർഷം പൾസർ സുനി ജയിലിൽനിന്ന് പുറത്തിറങ്ങിയത്.