ഭാരതാംബ വിവാദം: ‘ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയും മാത്രം മതി’: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

news image
Jun 27, 2025, 12:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കത്തിൽ ദേശീയപതാകയുടെ മഹത്വവും പരാമർശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യർഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി.ശിവന്‍കുട്ടിയുടെ നടപടിയെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ നേരത്തെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ദേശീയ പതാകയും ദേശീയ ചിഹ്നവും ഉയര്‍ന്നുവന്ന പശ്ചാത്തലവും ഇന്ത്യയുടെ ദേശീയ പതാക എന്തായിരിക്കണമെന്ന പ്രമേയം സംബന്ധിച്ച് ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളും പരാമര്‍ശിച്ചാണ് മന്ത്രിസഭ ഗവര്‍ണര്‍ക്ക് കത്തയച്ചത്. ഇന്ത്യയുടെ പാരമ്പര്യത്തെയും ആയിരക്കണക്കിന് വര്‍ഷങ്ങളായി വികാസം പ്രാപിച്ച അതിന്റെ വൈവിധ്യത്തെയും സമഗ്രമായി പ്രതിനിധീകരിക്കുന്ന ഒരു പതാകയുടെ ആവശ്യകതയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ലിയില്‍ ഉയര്‍ന്നുവന്നതെന്നു കത്തില്‍ പറയുന്നു. ഭാരതത്തിന്റെ ദേശീയപതാക എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ച ഭരണഘടനാ അസംബ്ലിയില്‍ നടന്നപ്പോള്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗവും കത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. സാമുദായികമോ സാമൂഹികമോ ആയ മറ്റൊരു പരിഗണനകളും ഇന്ത്യയുടെ ദേശീയപതാക രൂപകല്‍പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല എന്ന നെഹ്‌റുവിന്റെ മറുപടിയും പരാമര്‍ശിച്ചിട്ടുണ്ട്.
സംവാദത്തിന്റെ സമാപന പ്രസംഗത്തില്‍ സരോജിനി നായിഡു പറഞ്ഞ വാക്കുകളു കത്തിലൂടെ ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. ‘ഈ പതാകയ്ക്കു കീഴില്‍ രാജകുമാരനോ കര്‍ഷകനോ ധനികനോ ദരിദ്രനോ എന്ന വേര്‍തിരിവില്ല. പ്രത്യേകാനുകൂല്യങ്ങളൊന്നുമില്ല. കടമയും ഉത്തരവാദിത്തവും ത്യാഗവും മാത്രമേയുള്ളൂ. നമ്മള്‍ ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ ജൈനനോ സിഖോ പര്‍സിയോ ഏതുമാകട്ടെ, നമ്മുടെ ഭാരതമാതാവിന് അഭേദ്യമായൊരു ഹൃദയവും ചൈതന്യവുമുണ്ട്. പുതിയ ഇന്ത്യയിലെ പുരുഷന്മാരും സ്ത്രീകളും എഴുന്നേറ്റു നിന്ന് ഈ പതാകയെ വന്ദിക്കുക’ – എന്നാണ് സരോജിനി നായിഡു പറഞ്ഞത്. രാഷ്ട്രത്തെ പൊതുസ്ഥലങ്ങളില്‍, ഔദ്യോഗികമോ ഔപചാരികമോ ആയ പരിപാടികളില്‍ ഏതെങ്കിലും രൂപത്തില്‍ ചിത്രീകരിക്കാന്‍ ദേശീയ പതാകയായ ത്രിവര്‍ണ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സരോജിനി നായിഡു വ്യക്തമാക്കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ജൂണ്‍ 25ന് ചേര്‍ന്ന മന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണ് സന്ദേശം കൈമാറുന്നതെന്ന് കത്തില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe