ആയഞ്ചേരി : മംഗലാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പ്രദേശവാസിക്ക് പരിക്കേറ്റതായി പരാതി.
കഴിഞ്ഞദിവസം രാത്രി മംഗലാട് പള്ളിക്കുനി ഇബ്രാഹീമിനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി ഇശാ നമസ്കാരത്തിനായി പള്ളിയിലേക്കുപോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ സമയത്താണ് കാട്ടുപന്നി അക്രമിച്ചത്.
പള്ളിക്കുനിത്താഴെ എത്തിയപ്പോൾ കുറച്ചുപന്നികൾ വഴിയിലൂടെ ഓടുന്നതുകണ്ട ഇബ്രാഹിം അവ പോകുന്നതുവരെ കാത്തുനിന്നു. പന്നികൾ പോയെന്ന് ഉറപ്പിച്ചശേഷം പള്ളിയിലേക്ക് യാത്രതുടരുന്നതിനിടയിൽ അപ്രതീക്ഷിതമായി പിന്നിൽനിന്നെത്തിയ കാട്ടുപന്നി ഇബ്രാഹിമിനെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തിൽ ഇബ്രാഹിമിന് നടവിനും കാലിനും പരിക്കേറ്റു.
നാട്ടുകാർ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഒരുമാസംമുൻപ് ഇതേസ്ഥലത്ത് പന്നികൾ ഓട്ടോയെ ആക്രമിച്ചിരുന്നു. അന്ന് ഓട്ടോ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടുപന്നിശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു. രാത്രിയിൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
