മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ടെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. പാലിൽ മുഴുവൻ പാൽപൊടി ആണെന്ന് പറയുന്നത് മിൽമയുടെ വിശ്വാസ്യത തകർക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ലാഭം മുന്നിൽ കണ്ടല്ല മിൽമ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതാണ് മിൽമയുടെ വിജയം.
കേരളത്തിൽ വിൽക്കുന്ന പശുവിൻ പാലിന് എഫ്.എസ്.എസ്.എ ആക്ട് പ്രകാരം 8.5 എസ്.എൻ.എഫും 3 ഫാറ്റും വേണം. നമ്മുടെ നാട്ടിൽ ലഭിക്കുന്ന പാലിന്റെ ശരാശരി എസ്.എൻ.എഫ് 8.4 ആണ്. ഈ നിലവാരത്തിൽ വിപണിയിൽ എത്തിച്ചാൽ മിൽമ എം.ഡിക്കും ചെയർമാനും എതിരെ കേസ് വരാൻ സാധ്യതയുണ്ട്. അതിനാൽ കുറവുള്ള ശതമാനം പരിഹരിക്കാൻ അൽപം പാൽപൊടി ചേർക്കും. പാൽപൊടി വേണ്ടാത്തവർക്ക് 8.4 എസ്.എൻ.എഫ് 3 ഫാറ്റ് അടങ്ങിയ പാലും ലഭിക്കും. പാലിൽ നിന്ന് വെള്ളം ഒഴിവാക്കി ഉണക്കിയാണ് പാൽപൊടി ഉണ്ടാക്കുന്നതെന്നും കെ.എസ്. മണി കൂട്ടിച്ചേർത്തു.
