വടകര: അപകടങ്ങൾ പതിവാകുകയും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത മൂരാട് പാലത്തിനു സമീപത്തെ അപകടകരമായ ഡിവൈഡർ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. അപകടം കുറയ്ക്കുന്നതിനായി ഇടയിലെ വിടവിലൂടെ ബൈക്കുകൾ പോവുന്നത് തടയാൻ ഡിവൈഡറുകൾക്ക് അടുക്കി വച്ചിരിക്കുകയാണ്.മുന്നറിയിപ്പിനായി ഇവിടെ ചുവന്ന ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, പലപ്പോഴും ലൈറ്റ് പ്രവർത്തിക്കുന്നില്ല, വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. ആറുവരിപ്പാതയിലെ വളവ് കഴിഞ്ഞ് വരുന്ന വാഹനങ്ങൾ ഡിവൈഡർ പെട്ടെന്ന് കാണുമ്പോൾ വെട്ടിക്കുന്നതാണ് പതിവായ അപകടത്തിന് കാരണം. ഡിവൈഡർ വച്ച ഭാഗത്ത് ലോറികളും മറ്റും വിശ്രമത്തിനായി നിർത്തിയിടുന്നുമുണ്ട്.
സമീപത്ത് മണ്ണ് ഇടിയുന്ന പ്രശ്നത്തെ തുടർന്നാണ് ഡിവൈഡർ സ്ഥാപിച്ച്. മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കി ഡിവൈഡർ മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വിഷയം സംബന്ധിച്ചു ഷാഫി പറമ്പിൽ എംപി ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് കത്ത് നൽകി. സുരക്ഷിതമായി ബാരിക്കേഡ് സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. ഇവിടെ കോൺക്രീറ്റ് ബാരിക്കേഡിന് പകരം പ്ലാസ്റ്റിക് ബാരിക്കേഡ് സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്ന് ഉമ്മൻ ചാണ്ടി കൾചറൽ സെന്ററ് ചെയർമാൻ സബീഷ് കുന്നങ്ങോത്ത് ആവശ്യപ്പെട്ടു.