കൊച്ചി: കേരളത്തോട് വീണ്ടും റെയിൽവേയുടെ അവഗണന. ഈ സാമ്പത്തികവർഷം പുറത്തിറക്കുന്ന മുപ്പത് മെമു ട്രെയിനുകളിൽ ഒരെണ്ണംപോലും സംസ്ഥാനത്തിനില്ല. 12 കോച്ചുകൾ വീതമുള്ളതാണ് പുതിയ മെമു ട്രെയിനുകൾ. ഇവ ഉത്തരേന്ത്യൻ സോണുകൾക്കാണ് അനുവദിച്ചിട്ടുള്ളത്. ദക്ഷിണ റെയിൽവേയ്ക്കും മെമു അനുവദിച്ചിട്ടില്ല.
തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന എട്ട് മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം പതിനാറാക്കി ഉയർത്താൻ അധികമായി വേണ്ടത് അൻപത് കോച്ചുകളാണ്. 16 കോച്ചുള്ള മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലം ഷെഡ്ഡിൽ കോടിക്കണക്കിന് തുക ചിലവഴിച്ച് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ റേക്ക് ലഭിക്കാത്തതിനാൽ ഷെഡ് പൂർണതോതിൽ പ്രവർത്തിക്കുന്നില്ല.
സംസ്ഥാനത്തിലൂടെ ഓടുന്ന ഐസിഎഫ് നിർമിത പാസഞ്ചർ ട്രെയിനുകൾ മാറ്റി മെമു ട്രെയിനുകളാക്കാൻ പത്ത് പുതിയ മെമു റേക്കുകളാണ് ആവശ്യം. എന്നാൽ ഈ സാഹചര്യത്തിലും ഒരു റേക്കുപോലും സംസ്ഥാനത്തിന് അനുവദിക്കാത്തത്. അതേസമയം ദക്ഷിണ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ മെമു റേക്കിന് വേണ്ടി സമ്മർദം ചെലുത്തില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
