കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരു യുവതികൂടി കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പിടിയിലായത്. കേസിൽ ഇതുവരെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്തെത്തിച്ച് പലർക്കായി കാഴ്ച്ചവെച്ചുവെന്ന് പൊലീസ് പറഞ്ഞിരുന്നു. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ മരട് പൊലീസിന് മൂന്ന് പരാതികളാണ് ലഭിച്ചത്. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ എത്തിക്കും.
സംഭവത്തിന് പിന്നിൽ രാജ്യാന്തര സെക്സ് റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്. റാക്കറ്റിലെ കണ്ണികൾ കൂടുതലും സ്ത്രീകളാണ്. വിദേശത്തുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിൽ എത്തിക്കും. വിമാനത്താവളത്തിൽ നിന്ന് യുവതികളെ ഹോട്ടൽ മുറിയിലേക്കാവും കൊണ്ടുപോവുക. മയക്കുമരുന്ന് നൽകി പീഡിപ്പിക്കും. ബോധരഹിതരായാൽ പലർക്കും കാഴ്ചവെയ്ക്കും. പിന്നീട് മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ കാണിച്ച് ക്രൂരമർദ്ദനവും ഭീഷണിയും തുടരുമെന്നും പരാതിയിൽ പറയുന്നു.
