ന്യൂഡൽഹി: നരേന്ദ്ര മോദിയുടേയും അമ്മയുടേയും എ.ഐ വിഡിയോ ഒഴിവാക്കണമെന്ന പട്ന ഹൈകോടതി. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും വിഡിയോ ഒഴിവാക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബജന്ത്രി ഉത്തരവിട്ടു. ബി.ജെ.പി ഡൽഹി ഇലക്ഷൻ സെല്ലിന്റെ കൺവീനറായ സങ്കേത് ഗുപ്തയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. കോൺഗ്രസിനാണ് ഹൈകോടതിയുടെ നിർദേശം. നോർത്ത് അവന്യു പൊലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചത്. അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രധാനമന്ത്രിയുടെ മാതാവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കോൺഗ്രസിന്റെ എ.ഐ വിഡിയോ ആണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകൻ ഇതിനെതിരെ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.വിഡിയോയിൽ, മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എ.ഐ കഥാപാത്രം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് മോദിയെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ.ഐ കഥാപാത്രം ഇതുകേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.
ബീഹാർ തിരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ നിൽക്കുമ്പോഴാണ് നേതൃത്വത്തെ വെട്ടിലാക്കി വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വീണുകിട്ടിയ ആയുധം ബിജെപി പരമാവധി ഉപയോഗിച്ചിരുന്നു. എ.ഐ വിഡിയോയുടെ പേരിൽ രാഹുലിന്റെ വോട്ട് അധികാർ യാത്രക്കെതിരെ വലിയ പ്രതിഷേധമാണ് ബി.ജെ.പി ഉയർത്തിയത്. വിഡിയോക്കെതിരെ ബി.ജെ.പി ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ജിഎസ്ടി പരിഷ്കാരങ്ങളിൽ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സിലെ ബീഡി ബിഹാർ പോസ്റ്റ് പാർട്ടി വെട്ടിലാക്കിയിരുന്നു.