യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; ഒമർ ലുലുവിന് മുൻകൂർ ജാമ്യം

news image
May 30, 2024, 2:41 pm GMT+0000 payyolionline.in

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി.

2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലു ഹർജിയിൽ വ്യക്തമാക്കി. ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തു. ഇത് 2023 ഡിസംബർ വരെ തുടർന്നു. ബന്ധം വികസിച്ചു വന്നതോടെ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കിത്തുടങ്ങിയതായി ഒമർ ലുലു ഹര്‍ജിയിൽ ആരോപിച്ചു.

താൻ പൊസസീവ് ആണെന്ന് പരാതിക്കാരി പറയുകയും ചെയ്തു. ആരോടെങ്കിലും സംസാരിച്ചാൽ പോലും സംശയത്തിന്റെ കണ്ണില്‍ക്കൂടി നോക്കി തുടങ്ങി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോൺ പരിശോധിക്കുമായിരുന്നു. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളിൽ പോവുകയും വിവിധ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ അപ്പാർട്ട്മെന്റില്‍ പരാതിക്കാരി താമസിച്ചിട്ടു പോലുമുണ്ടെന്ന് ഒമർ ലുലു പറയുന്നു.

പരാതിക്കാരിക്ക് തന്നോടുള്ള പെരുമാറ്റം ഒരു വിധത്തിലും സഹിക്ക വയ്യാതായതോടെയാണ് ബന്ധം തകർന്നതെന്നും 2023 ഡിസംബറിനു ശേഷം യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നും ഒമർ ലുലു അവകാശപ്പെട്ടു. പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകൾ കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നു തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയിൽ പറയുന്നു.

അടുത്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയിരുന്നത് എന്നും ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വേഷം ഇല്ല എന്നു മനസ്സിലാക്കിയെന്നുംം അതിനാൽ ചതിച്ചു എന്നുമാണ് പരാതിക്കാരി പൊലീസിന് നൽകിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞത് എന്ന് ഒമർ ലുലു ഹർജിയിൽ പറയുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇവിടെ എന്ന് ഒമർ ലുലുവിന്റെ ഹർജിയിൽ ആരോപിക്കുന്നു.

ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു, അത് കുറെക്കാലം നിലനിന്നു, പിന്നെ അതു തകർന്നു എന്നതാണ് ഇതിലെ വാസ്തവം. ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകി, അതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല. സിനിമയിൽ അവസരം വേണമെന്നതിനാൽ പരാതിക്കാരി ബന്ധത്തിന് തയാറായി എന്നും അത് ഉഭയസമ്മതപ്രകാരമായതിനാൽ ഒരു കുറ്റങ്ങളും അതിൽ ഇല്ല എന്നും ഹർജിയില്‌ ഒമർ ലുലു വാദിച്ചു.

യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് നേരത്തെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.  കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും  വിവിധ സ്ഥലങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.

ഒമർ ലുലുവിന്‍റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു. അതേസമയം നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിങ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe