തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾ കൂടുതൽ സുതാര്യവും മെറിറ്റ് അടിസ്ഥാനവുമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ പഠനവിഭാഗങ്ങളിലെ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള പുതിയ അഭിമുഖങ്ങൾ ബുധനാഴ്ച മുതൽ ആരംഭിക്കും. കഴിഞ്ഞ പത്തുവർഷമായി നിലനിന്നിരുന്ന നിയമനരീതിയിൽ മാറ്റം വരുത്തി, രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കി ഏകീകൃതവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനാണ് സർവകലാശാലാ ഭരണസമിതിയുടെ തീരുമാനം.
ഓരോ പഠനവിഭാഗത്തിലും വകുപ്പ് മേധാവിമാരുടെ നേതൃത്വത്തിൽ പ്രത്യേകം അഭിമുഖങ്ങൾ സംഘടിപ്പിച്ചിരുന്ന മുൻ രീതിക്ക് പകരമായി, സർവകലാശാല ഭരണകാര്യാലയത്തിലെ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള മൂന്ന് കേന്ദ്രങ്ങളിലായാണ് ഇത്തവണ അഭിമുഖങ്ങൾ നടക്കുക. വൈസ് ചാൻസലറുടെ പ്രതിനിധി ഉൾപ്പെടെയുള്ള അംഗങ്ങൾ അടങ്ങുന്ന പ്രത്യേക അഭിമുഖ ബോർഡാണ് ഉദ്യോഗാർഥികളെ വിലയിരുത്തുക. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏകീകൃത മാനദണ്ഡങ്ങളും മെറിറ്റ് അടിസ്ഥാനത്തിലുള്ള വിലയിരുത്തലും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സർവകലാശാലയിലെ മുപ്പതിലധികം പഠനവിഭാഗങ്ങളിലായി നിലവിൽ തൊണ്ണൂറോളം താൽക്കാലിക അധ്യാപക ഒഴിവുകളാണുള്ളത്. ദിവസവേതന അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമനങ്ങൾ. നിലവിൽ ജോലിചെയ്യുന്ന താൽക്കാലിക അധ്യാപകർക്കും ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
അതേസമയം, കഴിഞ്ഞ നിരവധി വർഷങ്ങളായി താൽക്കാലിക അധ്യാപകരായി സേവനമനുഷ്ഠിച്ചുവരുന്നവരിൽ ഒരു വിഭാഗം സർവകലാശാലയുടെ പുതിയ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. തുടർച്ചയായി ജോലി ചെയ്തുവന്ന തങ്ങളെ ഒഴിവാക്കി പുതിയ അഭിമുഖം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവർ വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.
