കോഴിക്കോട്: സിറ്റി പൊലീസിന്റെ ലഹരിവേട്ട തുടരുന്നു. വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച കഞ്ചാവുമായി മൂന്നു പേർകൂടി അറസ്റ്റിലായി. പൊന്നാനി വെളിയങ്കോട് സ്വദേശി കുന്നനയിൽ വീട്ടിൽ മുഹമ്മദ് അൻഷാദ് (23), ചാത്തമംഗലം മണ്ണുംകുഴിയിൽ സവാദ് (21), കട്ടാങ്ങൽ മേലെ വാവാട്ട് വീട്ടിൽ ആസിഫ് (ലച്ചു -21) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്.
പുള്ളാവൂരിലെ താമരക്കുളത്ത് കഞ്ചാവുമായി മൂന്നു പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തുകയും പ്രതികൾ താമസിക്കുന്ന വാടകവീട്ടിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 22.7 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽനിന്നും എൻ.ഐ.ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിൽപെട്ട ഇതരസംസ്ഥാന തൊഴിലാളിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് വ്യക്തമായി.എസ്.ഐ ഉമ്മർ, എ.എസ്.ഐ സജിന, എസ്.സി.പി.ഒ ജംഷീർ, സി.പി.ഒ ഷമീർ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിഷുവിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിൽ തന്നെ ഇതിനകം പത്തിലേറെ പേരാണ് ലഹരി വസ്തുക്കളുമായി നഗരപരിധിയിൽനിന്ന് അറസ്റ്റിലായത്.