ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, കാരവന്‍ പിടിച്ചെടുത്തു

news image
Apr 4, 2026, 7:22 am GMT+0000 payyolionline.in

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എസ് രാജീവാണ് രഞ്ജിത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. ആദ്യം ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് കാരവന്‍ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയില്‍ നിന്നും പിടിച്ചെടുത്ത രണ്ട് കാരവനുകൾ കൊച്ചിയില്‍ എത്തിച്ചു. പ്രൊഡ്യൂസര്‍ വാടകയ്ക്ക് എടുത്ത കാരവനുകളാണിവ. കേസുമായി ബന്ധപ്പെട്ട് സിനിമ സൈറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്.

കേസില്‍ രഞ്ജിത്തിനെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.

എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.എറണാകുളം സബ്ജയിലിലാണ് രഞ്ജിത്ത് ഉള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe