വടകര ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ കാത്ത് ലാബും കാർഡിയോളജി വിഭാഗവും വരുന്നു

news image
Aug 11, 2026, 4:04 am GMT+0000 payyolionline.in

വടകര: പി.എം.ജെ.വി.കെ. പദ്ധതിപ്രകാരം 83 കോടി രൂപ ചെലവിൽ വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ കാത്ത് ലാബും കാർഡിയോളജി വിഭാഗവും ഉൾപ്പെടുത്താൻ തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി കെ. മുരളീധരന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. നിലവിലെ കെട്ടിട ഘടനയിൽ മാറ്റം വരുത്താതെ 1200 ചതുരശ്ര അടിയിലാണ് കാത്ത് ലാബ് ഒരുക്കുന്നത്. ഇതിനായി കെട്ടിടത്തിന്റെ പുതുക്കിയ ഡിസൈൻ സമർപ്പിക്കാൻ കരാറുകാരായ യു.എൽ.സി.സി.എസിന് നിർദേശം നൽകി.

​ഭാവിയിലെ ആവശ്യങ്ങൾ മുൻനിർത്തി കാത്ത് ലാബിന് പുറമെ ന്യൂറോ ഐ.സി.യു., നെഫ്രോളജി, സൂപ്പർ സ്പെഷ്യാലിറ്റി ലാബ്, സ്ട്രോക്ക് ലാബ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തിൽ സജ്ജീകരിക്കും. കാത്ത് ലാബിനായി ആവശ്യമായ അധിക ഫണ്ട് സർക്കാർ നൽകും. അതേസമയം മെഡിക്കൽ ഉപകരണങ്ങൾ, ആർ.ഒ. പ്ലാന്റ്, ഇലക്ട്രിക്കൽ ജോലികൾ എന്നിവയ്ക്കായി ഫണ്ട് ലഭ്യമാക്കാൻ സർക്കാറിലേക്ക് ശുപാർശ സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. 14,329 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രാരംഭ പ്രവൃത്തികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്.

​ആശുപത്രി നേരിടുന്ന ജീവനക്കാരുടെ ക്ഷാമത്തിന് പരിഹാരമായി രണ്ട് പുതിയ ഡോക്ടർമാരെ (കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ്, കൺസൽട്ടന്റ് സർജൻ) ഉടൻ നിയമിക്കും. കൂടാതെ, കഴിഞ്ഞ ആറുമാസമായി ഒഴിഞ്ഞുകിടന്ന സൂപ്രണ്ട് തസ്തികയിലേക്ക് അഡീഷണൽ ഡി.എം.ഒ. ഡോ. ലതികയെ നിയമിച്ചു. ഇവർ ഓഗസ്റ്റ് 13-ന് ചുമതലയേൽക്കും. എം.എൽ.എ. കെ.കെ. രമ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe