വടകരയിൽ വൈദ്യുതി കണക്ഷൻ വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ; പ്രതികളെ വിട്ടയച്ചു

news image
Jun 20, 2025, 1:14 pm GMT+0000 payyolionline.in

 

വടകര: കെ.എസ്.ഇ.ബി. ബീച്ച് സെക്ഷനിൽ നിന്നും വൈദ്യുതി കണക്ഷൻ നേടുന്നതിനായി വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടെത്തി വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.

വടകര ബീച്ച് സ്വദേശി ഉമ്മർ കുട്ടി (63), പഴങ്കാവ് സ്വദേശിയും മുൻസിപ്പാലിറ്റി ജീവനക്കാരനുമായ വിനോദ് കുമാർ (54) എന്നിവരെയാണ് മജിസ്ട്രേറ്റ് അലി ഫാത്തിമ വെറുതെവിട്ടത്. കേസിലെ രണ്ടാം പ്രതിയായ വാർഡ് കൗൺസിലർ മഹമൂദ് വിചാരണയ്ക്കിടയിൽ മരണപ്പെട്ടിരുന്നു.

2019 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി ഉമ്മർ കുട്ടി അപേക്ഷ സമർപ്പിക്കുമ്പോൾ വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വടകര മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് അദ്ദേഹം വാർഡ് കൗൺസിലർ മഹമൂദിന്റെ സഹായം തേടുകയുമായിരുന്നു.

മഹമൂദ് മുൻസിപ്പാലിറ്റി ജീവനക്കാരനായ വിനോദ് കുമാറിന്റെ സഹകരണത്തോടെ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി അത് അടിസ്ഥാനമാക്കി വൈദ്യുതി കണക്ഷൻ ലഭിച്ചുവെന്നാണ് കേസ്. വടകര മുൻസിപ്പൽ സെക്രട്ടറി നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനാൽയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. പി.പി. സുനിൽകുമാർ ഹാജരായി.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe