കല്പറ്റ: രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.ദിവസേനയെന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജിയും കൺവീനർ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
രണ്ടുദിവസത്തിനിടെ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തിൽ വയനാട്ടിൽ മരിച്ചത്.